പന്ത്രണ്ടിനും പതിനെട്ടിനുമിടയിൽ പ്രായമുള്ളവരിൽ കൊവിഡ് വാക്‌സിൻ പരീക്ഷിക്കാനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ യോഗത്തിലാണ് കമ്പനി എക്സിക്യൂട്ടീവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിയുന്നത്ര വേഗത്തിൽ വളരെ ശ്രദ്ധാപൂർവ്വം കുട്ടികൾക്ക് വാക്സിൻ നൽകാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനിയിലെ ഗവേഷകരിലൊരാളായ ഡോക്ടർ ജെറി സഡോഫ് പറഞ്ഞു. സുരക്ഷയും മറ്റ് ഘടകങ്ങളും പരിശോധിച്ചതിനുശേഷം ചെറിയ കുട്ടികളിലും വാക്സിന്‍ പരീക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സെപ്റ്റംബർ അവസാനത്തോടെ ആരംഭിച്ച മൂന്നാംഘട്ട പരീക്ഷണത്തിൽ അറുപതിനായിരം വോളണ്ടിയർമാരിലാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ പരീക്ഷണം നടത്തിയത്. വോളണ്ടിയർമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണം ഈ മാസം ആദ്യം പരീക്ഷണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പഠനം പുനരാരംഭിച്ചത്.