ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'.
വിവാഹത്തിനുവേണ്ടി മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 'നമ്മുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാം മിഷൻ ശക്തി പരിപാടി ആരംഭിച്ചത്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും' എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ദളിത് പെണ്‍കുട്ടികള്‍ അടക്കമുള്ള പിന്നാക്കക്കാരും ഈ 'സഹോദരിമാരുടെ' കൂട്ടത്തില്‍ ഉണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിന് ഇരകളായി കൊല്ലപ്പെട്ടത്. ഹത്രാസിലടക്കം ഭരണകൂടത്തിന്റെ ഒത്താശയോടെ പല കേസുകളും അട്ടിമറിക്കപ്പെടുകയാണ് എന്നും ആക്ഷേപമുണ്ട്.