സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു. 'ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം' എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. സോളാർ കേസ് മുൻനിർത്തി യുഡിഎഫിനെതിരെ സർക്കാർ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമർശം.
യു.ഡി.എഫിന്റെ 'വഞ്ചനാ ദിന'ത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. അതേസമയം പ്രസംഗം വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇടത് സര്‍ക്കാറിന്‍റെ ചെയ്തികളെ തുറന്നുകാട്ടാനാണ് ശ്രമിച്ചത്, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍, സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന് ഷാനി മോള്‍ ഉസ്മാന്‍ എം.എല്‍.എയും പ്രതികരിച്ചു.