നാൽപ്പത്തിയാറാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും ആത്മവിശ്വാസത്തിലാണ്. പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും.
പ്രതിദിനം ഒരു ലക്ഷം പുതിയ കൊവിഡ് രോഗികൾ ഉണ്ടാകുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആവേശത്തെക്കാളേറെ ആശങ്കയാണ് ഉയരുന്നത്. കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയാത്തതും, തൊഴിലില്ലായ്മ രൂക്ഷമാകുന്നതും, കറുത്ത വംശചര്‍ക്കെതിരെയുള്ള അക്രമവും, അന്താരാഷ്‌ട്ര ഏജന്‍സികളുമായുള്ള നിസ്സഹകരണവുമെല്ലാം ട്രംപിന്‍റെ ഭരണ പരാചയമായാണ് ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഭൂരിപക്ഷ വെളുത്ത വംശചര്‍ക്കിടയില്‍ ഇപ്പോഴും ട്രംപ് തന്നെയാണ് താരം എന്നാണ് വിലയിരുത്തല്‍.
വെർമോൺഡ് സംസ്ഥാനമാണ് ആദ്യം പോളിംഗ് ബൂത്തിലെത്തുന്നത്. ചില സംസ്ഥാനങ്ങൾ ഈ മാസം പതിമൂന്നു വരെ തപാൽ വോട്ടുകൾ സ്വീകരിക്കും. ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളായ മിഷിഗൺ, വിൻകോൺസിൻ, പെൻസിൽവേനിയ, ഫ്‌ലോറിഡ, നോർത്ത് കാരോലിന, ജോർജിയ, അരിസോണ, ഓഹയോ, അയോവ എന്നിവിടങ്ങളിലെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും.