കേരളത്തിലെ കൊവിഡ് രോഗ വ്യാപനത്തിന്റെ പ്രതിവാര വർദ്ധനവ് അഞ്ച് ശതമാനം കുറഞ്ഞു. രോഗ മുക്തരാവുന്നവരുടെ എണ്ണവും കാര്യമായി വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിൽ കേസ് പെർ മില്യൺ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെർ മില്യൺ. ഇന്ത്യൻ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതൽ ഗൗരവത്തോടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്യാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തുന്ന ക്യാമ്പയിൻ ആധുനിക ആശയവിനിമയ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 94 ശതമാനവും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേർ 60 വയസ്സിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതർക്കാവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും അതു ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാനും സാധിച്ചതുകൊണ്ടാണ് മരണസംഖ്യ കുറച്ചുനിർത്താൻ കഴിയുന്നത് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം കേരളത്തില്‍ 4138 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.