വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറയിലാണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെയാണ് സംഭവും. തണ്ടർ ബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ച് വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 3 അംഗ മാവോയിസ്റ്റ് സംഘമാണ് വെടിവെച്ചത്.
മരിച്ചയാളെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് മാത്രമാണ് തിരുവനന്തപരുത്ത് ആഭ്യന്തര വകുപ്പ് വിവരം നൽകിയത്.
2019 മാർച്ച് ആറിന് വയനാട് വൈത്തിയിരിയിലെ ഉപവൻ റിസോർട്ടിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സിപി ജലീലാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.