അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിലേക്ക്. ഇന്നലെ ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പുവെച്ചു. പ്രമേയം അവതരിപ്പിക്കാന്‍ സെനറ്റ് ജനപ്രധിനിധി സഭയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ് സംഗീകരിച്ചാൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രമേയത്തില്‍ ട്രംപിനെതിരെ ആരോപിക്കുന്നത്.
ഡെമോക്രാറ്റുകളുടെ പ്രസിഡന്‍റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡആന്‍റുമായ ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് യുക്രൈനെ സമീപിച്ചുവെന്ന് ഒരു വിസില്‍ബ്ലോവര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്ന സ്ഥിതിയായത്. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ യുക്രൈന് യു.എസ് പ്രഖ്യാപിച്ച സൈനിക സഹായം നല്‍കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ട്രംപിനുവേണ്ടി കരുക്കള്‍ നീക്കാന്‍ പല ഉന്നത ഉദ്യോഗസ്ഥരും നിര്‍ബന്ധിതരായിരുന്നു. സമ്മർദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞു വച്ചു. സ്വ താൽപര്യത്തിന് വിദേശ നയത്തെ കൂട്ടുപിടിച്ചു. തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി പല കുറ്റങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, വിചാരണയ്ക്ക് അദ്ധ്യക്ഷത വഹിക്കുന്ന യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഇന്ന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് വിചാരണയിലേക്ക് ട്രംപിനെ ക്ഷണിച്ച് ചേംബർ സമൻസ് അയയ്ക്കും. ട്രംപിനെ വിചാരണ ചെയ്യുന്ന ഇംപീച്ച്‌മെന്‍റ് മാനേജർമാർ എന്നറിയപ്പെടുന്ന ഏഴ് അംഗ സംഘത്തെ കഴിഞ്ഞ ദിവസം പെലോസി പ്രഖ്യാപിച്ചിരുന്നു. ഇന്റലിജൻസ് കമ്മിറ്റി ചെയർ ആദം ഷിഫ്, ജുഡീഷ്യറി കമ്മിറ്റി ചെയർ ജെറി നാഡ്‌ലർ എന്നിവരാണ് ആറ് അഭിഭാഷകർ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത്.