അമേരിക്കയിൽ ജോ ബൈഡൻ വിജയത്തിലേക്കെന്ന് അന്തിമ ഫല സൂചനകള്‍. നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു. പക്ഷേ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്.
ഔദ്യോഗികമായി ഫലം പുറത്തുവന്നില്ലെങ്കിലും അലാസ്ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണു സൂചന. അങ്ങനെ വന്നാൽ ട്രംപിന് ആകെ 217 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. എന്നാൽ ഇനി നിർണായകമാവുന്നത് 5 സ്റ്റേറ്റുകളാണ് – നെവാഡ, നോർത്ത് കാരലൈന, ജോർജിയ, പെൻസിൽവാനിയ. അതില്‍ മൂന്നിടങ്ങളിലും ട്രംപാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ 6 ഇലക്റ്ററല്‍ വോട്ടുകളുള്ള നെവാഡയില്‍ ബൈഡന്‍ ലീഡ് ചെയ്യുന്നുണ്ട്. അതില്‍ അദ്ദേഹം വിജയിച്ചാല്‍ 270 എന്ന മാന്ത്രിക സംഖ്യയില്‍ എത്താം.
അതേസമയം, കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. മിശിഗൺ കോടതിയിലും, സുപ്രിംകോടതിയിലുമാണ് ട്രംപ് അപ്പീൽ നൽകിയിരിക്കുന്നത്. പെൻസിൽവാനിയയിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്നാണ് ട്രംപിന്‍റെ ആരോപണം. ഫലം പ്രതികൂലമായാല്‍ കോടതിയെ സമീപിക്കുമെന്ന് ട്രംപ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.