ബീഹാർ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വാക്പോര് കനക്കുന്നു. കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിനെതിരെയാണ് നിതീഷ് കുമാർ ഇത്തവണ രംഗത്തെത്തിയത്. കടന്നുകയറ്റക്കാരെ പുറത്തേക്കെറിയുമെന്നായിരുന്നു പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യോഗിയുടെ പരാമർശം.
ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ദുഷ്പ്രചരണം നടത്തുന്നു എന്ന് നിതീഷ് പ്രതികരിച്ചു. ജനങ്ങളെ പുറത്താക്കാനുള്ള അധികാരം ഇവിടെ ആർക്കുമില്ലെന്നും എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും നിതീഷ് വ്യക്തമായി. രാജ്യത്തിന്റെ സാഹോദര്യവും മതസൗഹാർദ്ദവും കാത്തുസൂക്ഷിക്കാനാണ് തന്റെ സർക്കാർ എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കിഷൻഗഞ്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾക്കിടയിൽ ജാതി-മത-ദേശ ഭിന്നത സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇവർക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞദിവസം കത്തിഹാറില്‍ നടന്ന റാലിക്കിടെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. പൗരത്വ നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ നുഴഞ്ഞുകയറ്റങ്ങൾക്ക് മോദി ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു എന്നും രാജ്യത്തിന്റെ സുരക്ഷ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് യോഗി പറഞ്ഞത്.