തമിഴ്നാട്ടിൽ ബിജെപി നടത്താനിരുന്ന വേൽ യാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. നിലപാടിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. വേൽ യാത്ര തടയാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പരിഗണിക്കണമെന്നും വേൽ യാത്രയുമായി മുന്നോട്ട് പോകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
വേല്‍ യാത്രയുടെ പ്രചരണത്തിനായി ബിജെപി പുറത്തിറക്കിയ മൂന്നു മിനിറ്റ് വീഡിയോയിൽ എംജിആറിന്റെ ചിത്രം ഉപയോഗിച്ചതിനെ കഴിഞ്ഞ ദിവസം എഐഎഡിഎംകെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ റാലികളിലും ചർച്ചകളിലുമെല്ലാം എംജിആറിനെ അഭിസംബോധന ചെയ്യുന്ന 'പൊന്മാനച്ചെമ്മൽ' എന്ന പേരാണ് വീഡിയോയിൽ ഉപയോഗിച്ചത്. പൊന്മാനച്ചെമ്മലിന്റെ സന്ദേശവാഹകനാണ് പ്രധാനമന്ത്രി മോദി എന്നാണ് വിഡിയോയിൽ പറഞ്ഞത്. മുരുകഭക്തരെ സ്വാധീനിക്കാൻ വേണ്ടിയാണ് ബിജെപി വേൽയാത്ര നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാൻ പദ്ധതിയിടുന്ന യാത്ര ബിജെപി നേതാവ് എൽ. മുരുകനാണ് നയിക്കുന്നത്.