നിരന്തരം നുണ പറയുന്നു എന്നാരോപിച്ച് ട്രംപിന്റെ വാർത്ത സമ്മേളനം പ്രക്ഷേപണം ചെയ്യുന്നത് അമേരിക്കൻ മാധ്യമങ്ങൾ നിർത്തിവെച്ചു. തെരഞ്ഞെടുപ്പിൽ ഏതാണ്ട് പരാജയം മണക്കുന്ന ട്രംപ്, ഫലം അംഗീകരിക്കില്ലെന്നാണ് പറയുന്നത്. ജനകീയ വോട്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നും അതിൽ താനാണ് വിജയ് എന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ട്രംപ് ഉന്നയിച്ചിരുന്നു. വോട്ടുകൾ പൂർണ്ണമായും എണ്ണി കഴിയുന്നതിനു മുൻപ് ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകൾ ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പല മാധ്യമങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യാതിരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രസിഡന്റിന്റെ വ്യാജ ആരോപണത്തിൽ അപലപിക്കുന്നുവെന്ന് സിഎൻഎൻ വക്താവ് ജേക്ക് ടാപ്പർ പറഞ്ഞു. ഈ വിഷയത്തിൽ ട്രംപ് കല്ലുവച്ച നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കൻ പ്രസിഡണ്ടിന്റെ തെറ്റുകൾ തിരുത്തുക എന്ന ദൗത്യമാണ് മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്ന് എംഎസ്എൻബിസി അവതാരകൻ ബ്രയാൻ വില്യംസ് പറഞ്ഞു. എൻബിസി, എബിസി ന്യൂസ് എന്നീ ചാനലുകളും ട്രംപിന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെച്ചിട്ടുണ്ട്.