കൊല്‍കത്ത: ദീപാവലി ആഘോഷത്തിന് പടക്കങ്ങൾ വിൽക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ തീരുമാനം. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. മഞ്ഞുകാലത്ത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍, മുൻകരുതലിന്റെ ഭാഗമായാണ് നിരോധനം. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നിരോധനാജ്ഞ മറികടന്ന് ദീപാവലി ആഘോഷിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊല്‍ക്കൊത്ത അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ സുരേഷ് കകാനി അറിയിച്ചു. മുൻപ് ഒഡീഷ സർക്കാറും സമാനമായ തീരുമാനമെടുത്തിരുന്നു.