ചെന്നൈ: നിരോധനാജ്ഞ മറികടന്ന് തമിഴ്‌നാട്ടില്‍ ബിജെപി നടത്തിയ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു. തമിഴ്നാട് ബിജെപി അധ്യക്ഷൻ എല്‍. മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. തിരുവള്ളൂരിൽ വെച്ചാണ് പോലീസ് യാത്ര തടഞ്ഞത്.
മുരുക ഭക്തരെ സ്വാധീനിക്കാൻ വേണ്ടി സംസ്ഥാനത്തെ മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് വേൽ യാത്ര നടത്തുന്നത്. വെട്രിവേൽ യാത്രയോടനുബന്ധിച്ച് യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്താനിരിക്കെയാണ് അറസ്റ്റ്. യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രജനീകാന്തും ഒരുമിച്ച് വേദിയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടുകൊണ്ടാണ് നടത്തുന്നതെന്ന് ഡിഎംകെ, സിപിഎം ഉൾപ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി 'വേൽ യാത്ര'ക്ക് സർക്കാർ അനുമതി നിഷേധിച്ചത്. മദ്രാസ് ഹൈക്കോടതിയിലാണ് യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്. വെട്രിവേല്‍ യാത്രയുടെ പ്രചാരണത്തില്‍ എംജിആറിന്റെ പിന്‍ഗാമിയാണ് നരേന്ദ്ര മോദി എന്ന് പറഞ്ഞെതിനെ എഐഎഡിഎംകെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.