വരാനിരിക്കുന്ന മഹാമാരികൾക്കായി ലോകനേതാക്കൾ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ എഴുപത്തി മൂന്നാമത് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് കോവിഡ് വ്യാപനം വേഗത്തില്‍ നിയന്ത്രിക്കാൻ കഴിഞ്ഞതായി കണ്ടെത്തിയെന്ന് ഡബ്ലിയുഎച്ച്ഒ ചൂണ്ടിക്കാട്ടി.
ആരോഗ്യ സംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഓരോ രാജ്യവും ശ്രദ്ധ ചെലുത്തണമെന്നും എങ്കിൽ മാത്രമേ സുസ്ഥിരമായ ഒരു ലോകം നിലനിൽക്കുകയുള്ളൂ എന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ സ്ഥിരതയുടെ അടിത്തറ ആരോഗ്യമാണെന്ന് കൊവിഡ്-19 ലോകത്തെ പഠിപ്പിച്ചു എന്നും സംഘടന പറഞ്ഞു. എന്നിരുന്നാലും ഈ ആഗോള പ്രതിസന്ധി പല രാജ്യങ്ങളും, കോവിഡ് വ്യാപനം വിജയകരമായി നിയന്ത്രിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശാസ്ത്രം, പ്രശ്നപരിഹാരം, ഐക്യദാർഢ്യം എന്നിവ മുറുകെ പിടിക്കുന്നതിലൂടെ കൊവിഡിനെ നമുക്ക് തോൽപ്പിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിനായി ലോകം മുഴുവൻ ഒറ്റക്കെട്ടായി അണിനിരന്നത് അഭിനന്ദനാർഹമാണെന്നും ഡബ്ലിയുഎച്ച്ഒ പറഞ്ഞു. ഇതുകൂടാതെ, ആഗോള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇമ്മ്യൂണൈസേഷൻ അജണ്ട 2030നെക്കുറിച്ചും സമ്മേളനത്തിൽ ലോകാരോഗ്യ സംഘടന ചർച്ച ചെയ്തിട്ടുണ്ട്.