ബിലീവേഴ്സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ ബിഷപ്പ് കെ.പി യോഹന്നാന്‍റെ അടുത്ത സഹായിയുടെ വാഹനത്തിൽനിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തു. ബിലീവേഴ്‌സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പിൽ നിന്നും ഇ.ഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
ബിലീവേഴ്സ് ചര്‍ച്ചിന് അഞ്ച് വര്‍ഷത്തിനിടെ വിദേശസഹായമായി 6000 കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകള്‍ സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ചാരിറ്റിക്കായി ശേഖരിച്ച പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്‍പ്പടെയാണ് ബിലീവേഴ്‌സ് ചര്‍ച്ച് നിക്ഷേപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.