ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ താൻ മരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ബിജെപി രാജ്യത്തെ തെറ്റായ ദിശയിലേക്കു നയിക്കുകയാണെന്നും ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കു പൊള്ളയായ വാഗ്ദാനങ്ങളാണു നല്‍കുന്നതെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷൻകൂടിയായ ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.
ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ജമ്മു, ലഡാക്ക്, കശ്മീര്‍ എന്നിവയെ ഒന്നായാണു കണ്ടിരുന്നതെന്നും ഒരിക്കലും വേര്‍തിരിച്ചു പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഫാറൂഖ് അബ്ദുള്ള രാഷ്ട്രീയ യോഗത്തെ അഭിസംബോധന ചെയ്യുന്നത്. ഫാറൂഖിനെയും മകന്‍ ഒമര്‍ അബ്ദുള്ളയെയും വീട്ടുതടങ്കിലിലാക്കിയിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിലെ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്‍റെ പേര്.