അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് ഇന്ത്യ- അമേരിക്ക ബന്ധത്തിന് കൂടുതൽ ശക്തിയേകുന്നുവെന്നും രാജ്യങ്ങളുടെ ഉയർച്ചക്കായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇരുവർക്കും ആശംസകൾ അറിയിച്ചിരുന്നു.
അമേരിക്കൻ തെരഞ്ഞെടുപ്പിനെ തുടക്കത്തിൽ ട്രംപിനെ വിജയിപ്പിക്കണമെന്ന് നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്ന നിലയിൽ എത്തിയതോടെ ബിജെപി അദ്ദേഹത്തിന് നൽകിയ പിന്തുണ പിൻവലിച്ചു. കൊവിഡ് പ്രതിസന്ധി നേരിടാൻ ട്രംപിന് കഴിഞ്ഞില്ലെന്നാണ് ബിജെപി ആരോപിച്ചത്.
വൻ ഭൂരിപക്ഷത്തിലാണ് ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിച്ചത്. അമേരിക്കയുടെ 46-ആമത്തെ പ്രസിഡന്റാണ് ബൈഡൻ. വോട്ടെണ്ണൽ ഇപ്പോഴും പൂർത്തിയായിട്ടില്ലെങ്കിലും, 290 വോട്ടുകൾ ലഭിച്ച്, കേവല ഭൂരിപക്ഷം മറികടന്നാണ് ബൈഡൻ വിജയത്തിലെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനോടുവില്‍ പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് അദ്ദേഹം ഭരണം ഉറപ്പിച്ചത്. ഈ വിജയത്തോടൊപ്പം അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി കമല ഹാരിസ് കരസ്ഥമാക്കി. യുഎസിൽ അധികാരത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമലയാണ്.