സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടല്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഇതോടെ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത ബലപ്പെടുന്നു. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നാണ് സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നിർണായക ഫയലുകൾ നശിപ്പിക്കാൻ ആസൂത്രിതമായി തീയിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
തീപിടുത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടിലുണ്ട്. എന്നാല്‍ തീ പിടുത്തവുമായി അതിന് എന്തു ബന്ധമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. തീപിടുത്ത കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്തേണ്ടിവരും. കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.
അതേസമയം ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ഷോർട് സർക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന വാദം രണ്ടാം തവണയാണ് ഫോറൻസിക് വിഭാഗം തള്ളിയത്. സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ തുണ്ടുകളും മറ്റും പരിശോധിച്ച ശേഷമാണ് ആദ്യ റിപ്പോർട്ട് കോടതിക്കു സമർപ്പിച്ചത്. തുടർന്ന്, കൂടുതൽ വിശദ പരിശോധനയ്ക്കു കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളോടു നിർദേശിക്കുകയായിരുന്നു.