കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി ഖമറുദ്ദീന്‍ എംഎല്‍എ കോടതി രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ രണ്ടാം പ്രതിയായ എംഎല്‍എയെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് വിട്ടു നല്കിയത്.
എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ ബിനാമി ഇടപാടുകളെ കുറിച്ചും ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ സമാഹരണത്തിലൂടെ ലഭിച്ച തുക ചെലവഴിച്ച രീതികളെ കുറിച്ചും അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലുകളാണ് വരും ദിവസങ്ങളില്‍ നടക്കുക എന്നാണ് വിവരം.
ഇതിനകം 13 കോടി രൂപയുടെ തട്ടിപ്പ് നടന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യുഷന്‍ കോടതിയില്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ എം എല്‍ എ ക്ക് ജാമ്യം അനുവദിക്കുന്നത് തെളിവ് നശിപ്പിക്കുന്നതിനു കാരണമാകുമെന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ പറഞ്ഞു.
അഡ്വക്കറ്റ് സി കെ ശ്രീധരനാണ് എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. പരാതിക്കാരില്‍ ഒരാള്‍ പോലും എംഎല്‍എക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചു.
കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ കഴിഞ്ഞ ദിവസമാണ് എംസി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി-420, ഐപിസി -406, ഐപിസി - 409 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.
കേസിൽ ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസിപി വിവേക് കുമാർ 13 കോടി രൂപയുടെ തട്ടിപ്പിന് തെളിവ് ലഭിച്ചതായും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഖമറുദ്ദീന്റെ ബിനാമി ഇടപാടുകൾ, ഷെയർ സർട്ടീഫിക്കറ്റുകൾ വിതരണം ചെയ്തതിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും നേരത്തെ എം എല്‍ എ യോട് ചോദിച്ചറിഞ്ഞത്. ഫാഷൻ ഗോൾഡിന്റെ ആസ്തി വിറ്റ് കർണാടകയിൽ ഭൂമി വാങ്ങിയതിനെ കുറിച്ചും അന്വേഷിക്കും.
ഫാഷൻ ഗോൾഡ് എം ഡി പൂക്കോയ തങ്ങൾ ഡയറക്ടർമാർ എന്നിവരെയും അന്വേഷണ സംഘം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.കേസിൽ തെളിവ് ശേഖരണം പൂർത്തിയായ ശേഷമാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 115 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് 150 ഓളം കോടി രൂപ നിക്ഷേപമായി സ്വീകരിച്ചത്. തുടർന്ന് നിക്ഷേപർക്ക് പണം തിരികെ നൽകാതെ കബളിപ്പിച്ചു എന്നാണ് കേസ്. നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്.