സിബിഐക്ക് മൂക്ക് കയറിട്ട് പഞ്ചാബ് സർക്കാറും. സംസ്ഥാനത്ത് കേസുകൾ നേരിട്ട് ഏറ്റെടുക്കാനുള്ള പൊതു അനുമതി അമരീന്ദർ സിംഗ് സര്‍ക്കാര്‍ പിൻവലിച്ചു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷൻ ആറ് പ്രകാരം സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാൻ അനുമതി ആവശ്യമാണെന്ന് കാണിച്ച് പഞ്ചാബ് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കേരളം രാജസ്ഥാൻ മഹാരാഷ്ട്ര ജാർഖണ്ഡ് ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ നേരത്തെ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചിരുന്നു. കേരളത്തിൽ ഒരു മാസം മുമ്പാണ് സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു നടപടി.
അർണബ് ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിംഗ് കേസ് പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ മഹാരാഷ്ട്രിയിലെ ഉദ്ദവ് താക്കറെ സർക്കാർ രംഗത്തെത്തിയത്.