ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത് . അർണബ് ഗോസ്വാമി ജൂഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് നവംബർ 18 വരെ അർണബിനെ റിമാൻഡ് ചെയ്തത്.
ഇതിനുപിന്നാലെയാണ്,അർണബ് ജാമ്യപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷ മാറ്റിവെച്ച ഹൈക്കോടതി വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. കഴിഞ ദിവസം വിചാരണ കോടതിയിൽ അർണബ് ജാമ്യാപേക്ഷ സമർപ്പിരുന്നു.
അർണബിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഫിറോസ് ഷേയ്ക്ക്, നിതീഷ് സാർദയും റിമാൻഡിലാണ്. 6 മണിക്കൂറുകൾ നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. മുംബൈയിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.