പാട്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎംഎല്‍ നേതൃത്വത്തിലുള്ള ഇടതു കക്ഷികള്‍ മത്സരിച്ച സീറ്റുകളില്‍ ബഹുദൂരം മുന്നില്‍. മഹാജനസഖ്യത്തിലെ ഘടകക്ഷികള്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ വലിയ മുന്നേറ്റമാണ് ഇടതുകക്ഷികള്‍ നടത്തുന്നത്.
മഹാജനസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന് 70 സീറ്റുകളാണ് മത്സരിക്കാനായി ലഭിച്ചത്. ഇതില്‍ 19 സീറ്റുകളില്‍ മാത്രമേ കൊണ്ഗ്രസ്സിനു ഇതുവരെ ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതിനെ മറികടന്നാണ് ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായി കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ആകെ 29 സീറ്റുകളിലാണ് ഇടത് കക്ഷികള്‍ മത്സരിച്ചത്. സിപി ഐഎംഎല്‍-19, സിപിഐ-6, സിപിഐഎം-4 എന്നിങ്ങനെയാണ് ഇടത് കക്ഷികള്‍ക്ക് മഹാജനസഖ്യത്തില്‍ ലഭിച്ച സീറ്റുകള്‍. ഇതില്‍ സിപി ഐഎംഎല്‍ 13 സീറ്റിലും സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികള്‍ 3 സീറ്റുകളില്‍ വീതവുമാണ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ (2015) സിപിഐ, സിപിഐഎം എന്നീ പാര്‍ട്ടികള്‍ യഥാക്രമം 91, 38 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. ഇതില്‍ സിപിഐക്ക് ജയിക്കാനായത് വെറും 3 സീറ്റുകളിലാണ്. സിപിഐഎമ്മിനാകട്ടെ ഒരു സീറ്റുപോലും ലഭിച്ചതുമില്ല. ഇപ്പോള്‍ 19 സീറ്റുകളില്‍ മത്സരിച്ച് 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സിപി ഐഎംഎല്‍ 2015 ല്‍ ബീഹാറില്‍ 98 സീറ്റുകളില്‍ മത്സരിക്കുകയും വെറും മൂന്നു സീറ്റുകളില്‍ വിജയിക്കുകയുമാണുണ്ടായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ നേട്ടം കൈവരിക്കാനായത് ഇടതുപാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെയും കാര്‍ഷിക നിയമത്തിനെതിരെയുമുള്ള ജനകീയ സമരങ്ങള്‍ ഉണ്ടായിവരുന്നതിന് കാരണമാകുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.
ബീഹാറിലെ മാഞ്ചി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. സത്യേന്ദ്ര യാദവ് 5000 ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. വിഭൂതിപൂര്‍, മതിഹാനി എന്നീ മണ്ഡലങ്ങളിലും സിപി ഐഎം സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.