അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കൈവിടാതെ ഡോണൾഡ് ട്രംപ്. നമ്മൾ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തു. ദിവസങ്ങൾ നീണ്ട വോട്ടെണ്ണലിനോടുവിൽ ജോ ബൈഡനെ മാധ്യമങ്ങളും ജനങ്ങളും പ്രസിഡന്റായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിന്റെ ഈ പ്രസ്താവന.
ബൈഡന്റെ ജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ഇതുവരെ ബൈഡനെ വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ പുനർ വോട്ടെണ്ണൽ ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.
നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിനിടെ, ജോർജിയയിൽ റീകൗണ്ട് ഉണ്ടാകുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെൻസ്പർഗർ അറിയിച്ചു. നിലവിൽ 12,651 വോട്ടിനാണ് ബൈഡൻ ഇവിടെ ലീഡ് ചെയ്യുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ട്രംപ് പിറകോട്ട് പോവുകയാണ്.