പടക്കങ്ങൾ നിരോധിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഉത്സവങ്ങൾ പ്രധാനമാണെന്ന് മനസിലാക്കുന്നു എന്നാൽ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് സിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങളും കൊവിഡും ചൂണ്ടിക്കാട്ടി ബംഗാളിൽ പടക്കങ്ങൾ നിരോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജിബ് ബാനർജി, അരിജിത് ബാനർജി എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി കർശനമായി നടപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. ഉത്തരവ് പാലിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടും ഹൈക്കോടതി തേടിയിട്ടുണ്ട്. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനും, കൊവിഡ് അതീവജാഗ്രത പട്ടികയിൽ ഉള്ളവർക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മഞ്ഞുകാലത്ത് കൊവിഡ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍, മുൻകരുതലിന്റെ ഭാഗമായാണ് നിരോധനം. നിരോധനാജ്ഞ മറികടന്ന് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നിയമനടപട സ്വീകരിക്കുമെന്ന് കൊല്‍ക്കൊത്ത അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
ദീപാവലി, ഛാട്ട് പൂജ, ജഗധാത്രി പൂജ എന്നീ ആഘോഷങ്ങൾ വരാനിരിക്കെയാണ് ഹൈക്കോടതി നടപടി. രാജസ്ഥാൻ, കർണാടക, ഹരിയാന, ദില്ലി സംസ്ഥാനങ്ങൾ ഉത്സവ സീസണിന് മുന്നോടിയായി പടക്കങ്ങൾ നിരോധിച്ചിരുന്നു.