കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയിലേതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ മറ്റു രാഷ്ട്രങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ദക്ഷിണ അമേരിക്കയിൽ ആദ്യമായി ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ബ്രസീലിലാണ് രോഗിയുള്ളത്. ദക്ഷിണ കൊറിയയിലും ഇറാനിലും ഇറ്റലിയിലുമാണ് ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നത്. ദക്ഷിണ കൊറിയയില്‍ മാത്രം 1,200 ആളുകള്‍ ചികിത്സയിലുണ്ട്. അൾജീരിയ, ക്രൊയേഷ്യ, സ്പെയിൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്നലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധമൂലം ലോകമെമ്പാടും ഇതുവരെ 2,800 പേരാണ് മരണപ്പെട്ടത്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും 81,700 പേരില്‍ വൈറസ് സ്ഥിരീകരിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യു.എസില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നേതൃത്വത്തിൽ പുതിയ ടീമിനെ ട്രംപ് പ്രഖ്യാപിച്ചു. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെങ്കിലും തല്‍ക്കാലം അതിര്‍ത്തികള്‍ അടയ്ക്കാതെതന്നെ ഭീഷണി നേരിടാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു. ജർമ്മനിയിലും ഫ്രാൻസിലും അടക്കം രോഗം കണ്ടെത്തിയവരെല്ലാം ഇറ്റലിയില്‍നിന്നും പോയവരാണ്.
ഇറാനിൽ 140 പേര്‍ ചികിത്സയിലാണ്. അയൽരാജ്യങ്ങൾ ഇറാനിലേക്കുള്ള യാത്ര നിർത്തിവക്കാന്‍ പൌരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് ഉംറ തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികൾക്കും താൽക്കാലിക വിലക്കേര്‍പ്പെടുത്തി.