ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ. കൂടുതല്‍ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആവശ്യപ്പെടുന്നത്. ഇറാന്റെ ആണവ പദ്ധതികളും, മറ്റു രാജ്യങ്ങളിലേക്കുള്ള കടന്നുകയറ്റവും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളും ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സൗദിയുടെ പരാമര്‍ശത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ വന്‍ ശക്തികള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍നിന്നും പിന്മാറിയതോടെയാണ് മേഖലയില്‍ പിരിമുറുക്കം രൂക്ഷമായത്. അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകകൂടെ ചെയ്തതോടെ ഇറാന്‍ യുറേനിയം സംബുഷ്ടീകരണം പുനരാരംഭിച്ചു. അമേരിക്കയുടെ പ്രധാന സംഖ്യകക്ഷിയായ സൗദി ട്രംപിന്‍റെ ഇറാനെതിരായ നീക്കങ്ങല്‍ക്കെല്ലാം പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. പക്ഷെ, യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ ട്രംപിന്റെ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ഇറാനുമായുള്ള കരാര്‍ നിലനിര്‍ത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവും, യെമൻ യുദ്ധത്തിൽ റിയാദിന്റെ പങ്കും, വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവിലാക്കുന്ന സൗദിയുടെ നടപടിയും ഇറാന്‍ അടക്കമുള്ള ലോക രാജ്യങ്ങള്‍ ശക്തമായി അപലപച്ചിരുന്നു. ഈ വിഷയങ്ങളിലെല്ലാം അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയാണ് സൌദിക്ക് ലഭിക്കുന്നത്. അമേരിക്കയിലേക്ക് ഏറ്റവുംകൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റി അയക്കുന്ന, അമേരിക്കയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാന്‍.