ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗ കേസുമായി ബന്ധപ്പെട്ട് നടൻ അർജുൻ റാംപാലിന്റെ കൂട്ടുകാരി ഗബ്രിയേല ഡിമെട്രിയേഡ്സിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡെമിട്രിയേഡിനെ എൻസിബി ആറുമണിക്കൂറോളം ചോദ്യം ചെയ്തു. തെക്കൻ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലെ എൻസിബിയുടെ സോണൽ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.
അർജുൻ രാംപാലിനെയും കഴിഞ്ഞ ദിവസം എൻസിബി ചോദ്യം ചെയ്തിരുന്നു. കേസിൽ ഗബ്രിയേലയുടെ സഹോദരൻ അഗിലിലോസ് ഡിമെട്രിയേഡ്സിനെ എൻസിബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലോണാവാലയിലെ റിസോർട്ടിൽ നിന്നാണ് എൻസിബി ഇയാളെ അറസ്റ്റ് ചെയ്തത്. കൂടാതെ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയാവാലയെയും ഭാര്യയെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച രാംപാലിന്റെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യാൻ ഇരുവരെയും വിളിപ്പിച്ചത്. റെയ്ഡിനിടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ വീട്ടിൽ നിന്നും പിടിച്ചെയുത്തിട്ടുണ്ട്. രാംപാലിന്റെ ഡ്രൈവറെ നേരത്തെ എൻസിബി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
ബോളിവുഡിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന്. നടൻ സുശാന്ത് സിംഗ് രജ്പുത് മരണത്തിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച എൻഫോഴ്സ്മെന്റിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യുറോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സുശാന്തിന്റെ കാമുകി, നടി റിയ ചക്രബർത്തി, സഹോദരൻ ഷോയിക്, എന്നിവരെ നേരത്തെ എൻസിബി കേസിൽ അറസ്റ്റ് ചെയ്തിരുന്നു.