ഭരണത്തിന്റെ അവസാന നാളുകളിലും കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.കഴിഞ്ഞ ദിവസം കൊവിഡ് ടാസ്ക് ഫോഴ്സ് വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയില്‍ ട്രംപ് പങ്കെടുത്തില്ല. ട്രംപിന്റെ നിസ്സംഗത രാജ്യത്തെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്നും വാക്‌സിൻ ലഭ്യത വൈകിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു. .
പ്രതിദിനം ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊവിഡിനെതിരെ അമേരിക്ക വികസിപ്പിക്കുന്ന വാക്‌സിനായ ഫൈസർ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പായതിനാൽ വിവരങ്ങൾ പുറത്തുവിടാത്തതാണെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ ഫൈസർ കമ്പനി ഈ വാദം നിഷേധിച്ചു. 24 ലക്ഷത്തിൽ പരം ആളുകൾ കൊവിഡ് കാരണം മരണപ്പെട്ടിട്ടും പ്രസിഡന്റ് മൗനം പാലിക്കുന്നത് രാജ്യത്തെയൊന്നാകെ ആശങ്കയിലാഴ്ത്തുന്നുണ്ടെന്നും വിദഗ്ദർ പറഞ്ഞു. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ നേതൃത്വം നൽകുന്ന കൊവിഡ് പ്രതിരോധ സംഘവുമായി ട്രംപ് സഹകരിക്കാത്തത് രാജ്യത്തിന്റെ സുരക്ഷക്ക് വലിയ വെല്ലുവിളിയാണെന്നും വിദഗ്ദർ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനായി അടുത്ത പ്രസിഡന്റ് വരുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും രാജ്യത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും ആഗോള ആരോഗ്യ വിദഗ്ദനായ ഡോ അബ്രാർ കരൺ വ്യക്തമാക്കി. സമീപകാലത്ത് വൈറ്റ് ഹൗസിലുള്ള നിരവധി പേർക്കും തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.