കൊവിഡ് പ്രമേഹരോഗികളെ മോശമായി ബാധിച്ചതായി ആരോഗ്യ വിദഗ്ധർ. ലോക പ്രമേഹ ദിനത്തിന് മുന്നോടിയായാണ് വിദഗ്ധർ ഇക്കാര്യം അറിയിച്ചത്. ക്വാറന്റൈൻ സമയത്ത് കൃത്യമായ വ്യായാമം ഇല്ലാത്തതും ഭക്ഷണ ക്രമീകരണം നടത്താത്തതും രോഗികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.
മഹാരാഷ്ട്രയിലെ കൊവിഡ് ടാസ്ക് ഫോഴ്സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. കൊവിഡ് കാലയളവിൽ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയിലൊന്നും ജനങ്ങൾ കൃത്യത പാലിച്ചില്ലെന്ന് എൻഡോക്രിനോളജിസ്റ്റുകളുടെ നിഗമനം. ഈ സാഹചര്യത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹരോഗികളുടെ എണ്ണത്തിൽ ലോക്ഡൗണിന് ശേഷം വർദ്ധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രമേഹം കാരണം ഉണ്ടായേക്കാവുന്ന ഹൃദയാഘാതം, വൃക്ക തകരാർ, പക്ഷാഘാതം എന്നിവ നിയന്ത്രിക്കുന്നതിനായാണ് നോവോ നോർഡിസ്കുമായി സഹകരിച്ച് ഇമ്പാക്ട് ഇന്ത്യയിൽ ആയിരം ദിന ക്യാംപെയിൻ സംഘടിപ്പിച്ചത്. ലോകത്തുടനീളമുള്ള കൊവിഡ് മരണനിരക്കിൽ പ്രധാനപങ്കും പ്രമേഹരോഗികളാണെന്ന റിപ്പോർട്ടും ഈയിടെ പുറത്തുവന്നിരുന്നു. പ്രമേഹരോഗികളിൽ കൊറോണവൈറസ് ദീർഘകാലം നിലനിൽക്കുമെന്നും, അവർക്ക് കൂടുതൽ ആരോഗ്യപരിരക്ഷ നൽകണമെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.