സുപ്രീം കോടതിയെ വിമര്‍ശിച്ച ട്വീറ്റുകൾ ഒഴിവാക്കുകയോ കോടതിയോട് മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സ്റ്റാന്റ്അപ്പ് കൊമേഡിയൻ കുണാൽ കമ്ര. അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് കുണാൽ ട്വീറ്റ് ചെയ്തിരുന്നത്. 'കോടതിക്കെതിരെയിട്ട ട്വീറ്റുകളുടെ പേരില്‍ മാപ്പ് പറയില്ല, പിഴയടക്കില്ല, വക്കീലന്മാര്‍ വേണ്ട' എന്നാണ് കുണാല്‍ പറഞ്ഞത്. സുപ്രീം കോടതിക്ക് മുന്‍പില്‍ ത്രിവര്‍ണ്ണ പതാകക്ക് പകരം ബിജെപിയുടെ കൊടിയും, കോടതിയുടെ നിറം കാവിയുമാക്കിയ ചിത്രങ്ങളാണ് കുണാല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
കുണാൽ അതിരുകടക്കുന്നു എന്നാരോപിച്ച് എട്ടുപേർ നൽകിയ പരാതി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സ്വീകരിച്ചു. 'സുപ്രീം കോടതിയെ അവഹേളിക്കുന്നത് എത്രത്തോളം വലിയ തെറ്റാണെന്നും അതിനുള്ള ശിക്ഷ എന്താണെന്നും വലുതാണെന്നും ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു' വേണുഗോപാൽ പറഞ്ഞു. കോടതിക്കും ജഡ്ജിമാർക്കുമെതിരെ കുണാൽ എഴുതിയ ട്വീറ്റിലെ കടുത്ത വിമർശനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് സുപ്രീം കോടതിക്കും ജഡ്ജിമാർക്കെതിരെ എന്തും പറയാമെന്നാണ് ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
നിയമ വിദ്യാർഥിയായ ശിരങ്ക് കട്നേശ്വർക്കറും മറ്റു 2 അഭിഭാഷകരും കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കുണാലിനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയിൽ അധിഷ്ഠിതമായ നിയമസംവിധാനമെന്ന നിലയിൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ കോടതി സംരക്ഷിച്ചില്ലെങ്കിൽ മറ്റാരാണ് സംരക്ഷിക്കുക എന്ന് ചോദിച്ചുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസില്‍ അർണബിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് കുണാൽ ട്വീറ്റ് ചെയ്തത്.