പാട്ന: ബിഹാറിൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ യോഗത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
പതിനാറാം വർഷത്തിലും ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുന്ന നിതീഷ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതീഷിനും പാർട്ടിക്കും വെല്ലുവിളിയായത്. എൻഡിഎ-യിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ നിതീഷ് കുമാറിന്‍റെ വിലപേശല്‍ ശേഷി കുറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രിയാക്കി മുന്നോട്ടു പോവുകയല്ലാതെ ബിജെപിക്കു മുന്‍പില്‍ വേറെ മാര്‍ഗ്ഗങ്ങളുമില്ല. എന്നാല്‍ സുപ്രധാനമായ മറ്റു വകുപ്പുകള്‍ തങ്ങള്‍ക്കുവേണമെന്ന നിലപാടിലാണ് ബിജെപി. പക്ഷെ, ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ബി.ജെ.പിക്ക് നൽകി മുഖ്യമന്ത്രി പദം ഏറ്റെടുത്താൽ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാർ.
ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ഏറ്റെടുക്കാനായിരുന്നു ബിജെപി-യുടെ നീക്കം. ജെഡിയു ഈ ആവശ്യം പൂര്‍ണ്ണമായും നിരാകരിച്ചു. ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതും സത്യപ്രതിജ്ഞ ചടങ്ങ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ഇന്നലെ യോഗം ചേര്‍ന്നത്.