ജലന്ധര്‍: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും ഇല്ലാതെ പാസ്സാക്കിയ ബില്ല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ പ്രതികരണങ്ങള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ശമിക്കുന്നില്ല എന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകുകയാണ്. പ്രക്ഷോഭകര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം സ്തംഭിപ്പിക്കുന്നതിലേക്ക് എത്തിയിട്ട് ദിവസങ്ങളായി. ട്രെയിനുകള്‍ പലതും ട്രാക്കില്‍ തന്നെ കിടക്കുകയും ദിവസങ്ങളോളം വൈകുകയും ചെയ്യ്ന്നതിനാല്‍ നോര്‍ത്തേണ്‍ റെയില്‍വേ 41 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഡല്‍ഹി-കത്ര റൂട്ടിലെ ട്രെയിനുകളാണ് റദ്ദാക്കിയവയിലേറേയും. റെയില്‍വേ ട്രാക്കുകളിലെ തടസങ്ങള്‍ മൂലം ട്രെയിനുകള്‍ ഓടാത്തതിനാല്‍ വരുമാനം കുറയുന്നതായി റയില്‍വേ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി നിരസിച്ചുകൊണ്ടുളള പ്രമേയം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ പഞ്ചാബ് നിയമസഭ പാസാക്കി. പിന്നീട് പഞ്ചാബ് ഗവര്‍ണര്‍ വിപി സിംഗ് ബദ്‌നോര്‍ മൂന്ന് ബില്ലുകള്‍ക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നവംബര്‍ നാലിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ധര്‍ണ്ണ നടത്തി പ്രതിഷേധിച്ചിരുന്നു.
രാജ്യമെങ്ങും കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പു ഫലത്തിലും കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറില്‍ കര്‍ഷക സമരത്തിന് നേരിട്ട് നേതൃത്വം നല്‍കിയ സിപിഐഎം ലിബറേഷന്‍ ഉള്‍പ്പെടെയുള്ള ഇടത് കക്ഷികള്‍ക്ക് കിട്ടിയ വര്‍ദ്ധിച്ച സീറ്റുകളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.