ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളുടേയും ചരിത്രാനുഭവങ്ങളുടേയും ആൾരൂപമാണ് മഹാനായ ജവഹർലാൽനെഹ്‌റു. മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളിൽ ഊന്നുന്ന ഒരു ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു നെഹ്‌റുവിന്റെ രാഷ്ട്രീയവും ജീവിതവും. ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ആഴത്തിൽ പഠിച്ച സാമൂഹ്യശാസ്ത്രജ്ഞനായ ദേശീയനേതാവായിരുന്നു നെഹ്‌റു. പ്രാചീനതയുടെ കൂരിരുട്ടിൽ നിന്നും ഇന്ത്യൻ സമൂഹത്തെ ആധുനികതയിലേക്ക് നയിക്കാൻ ശ്രമിച്ച ധിഷണാശാലിയായ ഭരണാധികാരി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേതുമായ അന്ധകാരത്തിൽനിന്ന് ശാസ്ത്രത്തിന്റെയും യുക്തിയുടെയും പ്രകാശത്തിലേക്ക് നയിക്കാനാണ് നെഹ്‌റു ശ്രദ്ധിച്ചിരുന്നത്. സ്ത്രീവിരുദ്ധവും ശൂദ്രവിരുദ്ധവുമായ മൂല്യവ്യവസ്ഥകളെ വെല്ലുവിളിച്ച് ആധുനിക പൗരസമൂഹ നിർമ്മിതിക്കായി ധീരമായ ഇടപെടലുകൾ അദ്ദേഹം നടത്തി.
സാമൂഹ്യനീതിയും സ്ഥിതിസമത്വവും പുലരുന്ന ഇന്ത്യയെക്കുറിച്ചാണ് നെഹ്‌റു എപ്പോഴും സംസാരിച്ചത്. കുഞ്ഞുങ്ങളാണ് ഇന്ത്യയുടെ ഭാവിയെന്ന് നെഹ്‌റു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി കൊണ്ടാടുന്നത്.
ചാച്ചാജിയുടെ സ്വപ്നങ്ങൾ തകർന്നടിഞ്ഞ ഇന്ത്യ
ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയുടെ ഈ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞ സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്ന് ദുഃഖത്തോടെ പറയേണ്ടിവരുന്നു. സമ്പദ്ഘടനയുടെ സ്വാശ്രയത്വത്തെയും പൊതുമേഖലയിലൂന്നുന്ന വികസനത്തെയും 1990-കളോടെ നെഹ്‌റുവിന്റെ തന്നെ അനുയായികൾ അട്ടിമറിച്ചുകഴിഞ്ഞിരുന്നല്ലോ. നെഹ്‌റുവിന്റെ കമാന്റ് സോഷ്യലിസത്തിൽനിന്നും അവർ കമ്പോളവ്യവസ്ഥയിലേക്ക് സമ്പദ്ഘടനയെ വഴിതിരിച്ചുവിട്ടു. രാജ്യത്തിന്റെ മതനിരപേക്ഷഘടനയെ തകർക്കാനും വർഗീയ ധ്രുവീകരണമുണ്ടാക്കാനും ഹിന്ദുത്വവാദികൾക്ക് സൗകര്യം ചെയ്തുകൊടുത്തു.
ഇന്നിപ്പോൾ ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികൾ സമ്പദ്ഘടനയെ കോർപ്പറേറ്റ്‌വൽക്കരിക്കുകയും സാമൂഹ്യജീവിതത്തെയാകെ വർഗീയവൽക്കരിക്കുകയുമാണ്. അവർ മതരാഷ്ട്രം ലക്ഷ്യംവെച്ച് നീങ്ങുകയാണ്. നെഹ്‌റുവിന്റെ സെക്യുലർ ജനാധിപത്യ സങ്കൽപങ്ങളെയും സോഷ്യലിസ്റ്റ് ആദർശങ്ങളെയും ചവിട്ടിമെതിക്കുകയാണ്. മഹാമാരിയും സാമ്പത്തികപ്രതിസന്ധിയും അവസരമാക്കി കോർപ്പറേറ്റ് കൊള്ളക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണ്.
തൊഴിലില്ലായ്മ വർദ്ധിക്കുകയും വരുമാനമില്ലാതാവുകയും ചെയ്യുന്നവരായി രാജ്യത്തെ മഹാഭൂരിപക്ഷവും മാറിക്കൊണ്ടിരിക്കുന്നു. ഭക്ഷണവും പണിയുമില്ലാത്തവരായി ജനങ്ങൾ ദരിദ്രവൽക്കരിക്കപ്പെടുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 രാജ്യങ്ങളിൽ 94 -ാമതാണ്.
ലോകത്തേറ്റവും പോഷകാഹാരക്കുറവ് ഇന്ത്യയില്‍
കുട്ടികളുടെ പോഷകാഹാരക്കുറവും വളരെ ഉയർന്നിരിക്കുന്നു. സോമാലിയയെയും എത്യോപ്യയെയും പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളെ കടത്തിവെട്ടുകയാണ് ഇന്ത്യ. പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നു. അഞ്ചു വയസ്സിനുതാഴെയുള്ള ഇന്ത്യയിലെ കുഞ്ഞുങ്ങളിൽ 17.3% വും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. ഇത് ലോകത്തിലെതന്നെ ഏറ്റവും കൂടിയനിരക്കാണെന്ന് ഓർക്കണം. 15-നും 19-നും ഇടയിൽ പ്രായമുള്ള കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ ഏതാണ്ട് 42% പേരും കുറഞ്ഞ ശരീരഭാരമുള്ളവരാണ്. 54% കുട്ടികളും വിളർച്ച അനുഭവിക്കുന്നവരാണ്. ഇതൊക്കെയാണ് ചാച്ചാജിയുടെ ഇന്ത്യയിലെ ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ അവസ്ഥ.
നെഹ്‌റുവിയൻ നയങ്ങൾ ഉപേക്ഷിച്ച കോൺഗ്രസും നെഹ്‌റുവിയൻ നയങ്ങളെ കുഴിച്ചുമൂടാൻ പ്രഖ്യാപിത നിലപാടുമായി നടക്കുന്ന ബി.ജെ.പിയുമാണ് ഇതിന് ഉത്തരവാദികൾ. ജനങ്ങൾക്ക് അവകാശപ്പെട്ടതെല്ലാം കോർപ്പറേറ്റുകൾക്ക് കയ്യടക്കാൻ നിയമനിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. നെഹ്‌റുവിന്റെ കാലത്ത് രൂപംകൊണ്ട ഖനനനിയമങ്ങളും പൊതുമേഖലയും സ്വാശ്രയത്വം ലക്ഷ്യംവെച്ച കയറ്റുമതി ഇറക്കുമതിനിയമങ്ങളും അവശ്യസാധനനിയമങ്ങളും എല്ലാം അട്ടിമറിക്കപ്പെടുകയാണ്. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞഴുകിപോകുമ്പോഴും മഹാമാരിയിൽ ജീവിതം പ്രതിസന്ധിയിലായവർക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ നൽകാൻപോലും കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. കോവിഡിനെ അവസരമാക്കി രാഷ്ട്രസമ്പത്ത് വിദേശനാടൻ കുത്തകകൾക്ക് കവർന്നെടുക്കാൻ സൗകര്യമൊരുക്കിക്കൊടുക്കുകയാണ്. നെഹ്‌റുവിന്റെ സ്മരണകൾ മതരാഷ്ട്രവാദികൾക്കെതിരായ സമരത്തിന് കരുത്തുപകരും. നിയോലിബറൽ നയങ്ങളെ എതിർത്തുകൊണ്ടേ സ്വാശ്രയത്വവും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കാനാവൂ.