കോട്ടയം ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റുവിഭജനം പ്രതിസന്ധിയില്‍. കേരള കോൺഗ്രസിനായി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് സിപിഐ നിലപാടെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. 22 സീറ്റുകൾ ഉള്ള ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം 11 സീറ്റുകൾ എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് സിപിഐ. ഇതു സംബന്ധിച്ച് ഇനി ചർച്ചയ്ക്കില്ലെന്നും സിപിഐ തീർത്തുപറഞ്ഞു.
ജോസ് വിഭാഗം ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ സിപിഎം തയാറാണെങ്കിലും സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കടുത്ത എതിർപ്പാണുള്ളത്. പാർട്ടിയുടെ അഭിമാനം പണയം വച്ച് ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിര്‍ദേശം നല്കിയിരിക്കുന്നത്. തര്‍ക്കം രൂക്ഷമാകുന്നതിനിടെ എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന് കാനം ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു.