ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭ സാമാജികരായി തിരഞ്ഞെടുക്കപ്പെട്ടവരുമായി എൻഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. ബിജെപിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായി തുടരും. സുപ്രധാന വകുപ്പുകളുടെ ചുമതല ബിജെപി കൈപിടിയില്‍ ഒതുക്കുമെന്നാണ് സൂചന.
രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പതിനാറാം വർഷത്തിലും ബിഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുന്ന നിതീഷ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മുന്നണി വിജയം നേടിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകളാണ് നിതീഷിനും പാർട്ടിക്കും വെല്ലുവിളിയായത്. എൻഡിഎ-യിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ നിതീഷ് കുമാറിന്‍റെ വിലപേശല്‍ ശേഷി കുറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രിയാക്കി മുന്നോട്ടു പോവുകയല്ലാതെ ബിജെപിക്കു മുന്‍പില്‍ വേറെ മാര്‍ഗ്ഗങ്ങളുമില്ല.