കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിരോധനാജ്ഞാ കലാവധി അവസാനിച്ചു. കൊവിഡ് നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. അതാത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോ എന്ന് ജില്ലാ കളക്ടർമാർ തീരുമാനിക്കും എന്നാൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ നിരോധനാജ്ഞ നീട്ടിയേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ഒത്തുകൂടേണ്ടതും നിരോധനാജ്ഞ പിൻവലിക്കുന്നതിന് കാരണമായിട്ടുണ്ട്. അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി തുടരാനാണ് തീരുമാനം. സാമൂഹ്യ അകലം, മാസ്ക് എന്നിവ കർശനമായി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 4581 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.