മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ കാക്കനാട് എറണാകുളം ജില്ലാ ജയിലിലെത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച പണമാണെന്ന് ഇഡി കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇത് സംബന്ധിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുക. സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് ഇഡിയുടെ അവകാശവാദം. ഇഡിയുടെ കണ്ടെത്തൽ എൻഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തിന് വിരുദ്ധമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
ശിവശങ്കരനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം 28 നാണ് ഇഡി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്നാണ് ശിവശങ്കരനെ കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിലെത്തി ഇഡി ഉദ്യോഗസ്ഥർ ശിവശങ്കറിന് സമൻസ് കൈമാറി. ശിവശങ്കരനെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഇഡി കൊണ്ടു പോയി. കൊച്ചി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തിന് ശേഷമാണ് ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഏജൻസികൾക്ക് നടപടികളുമായി മുമ്പോട്ട് പോകാമെന്ന് ഉത്തരവിട്ടു. കേസിലെ പ്രതി സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥൻ ആയതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ഇഡി കോടതിയെ അറിയിച്ചു.