പ്രമേഹം ഒരു ദീർഘ കാല രോഗാവസ്ഥയാണ്. പ്രമേഹം രണ്ട് തരമുണ്ട്.
1.ടൈപ് -1
2.ടൈപ് -2
ടൈപ് 1 ജൻമനാ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മുതിർന്നവരിൽ പിന്നീട് ഉണ്ടാകുന്നതാണ് ടൈപ് 2. നമ്മുടെ നാട്ടിൽ സാധാരണ കുടുതൽ ഉള്ളത് ടൈപ് 2 ആണ്. ശ്രദ്ധിച്ചാൽ പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെപോലെ സാധാരണ ജീവിതം സാധ്യമാകും. ആയുര്‍ദൈര്‍ഘ്യവും ലഭിക്കും. മുപ്പതുവയസ്സിനു മുന്‍പുതന്നെ പ്രമേഹം പിടിപെട്ടവര്‍ ചിട്ടയായ ജീവിതത്തിലൂടെ 80 ഉം അതിലധികവും പ്രായം വരെ ജീവിച്ചതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഈ രംഗത്തുനടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. കൊവിഡിനെകുറിച്ച് പറയുന്നതുപോലെ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രമേഹവും. ഭയമല്ല ജാഗ്രതയാണ് ആവശ്യം.
അതേസമയം കേരളത്തില്‍ ചെറുപ്പക്കാരിലടക്കം പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർധിച്ചു വരികയാണ്. കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരികയാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കൊവിഡ് ബാധിച്ചാൽ ഇത്തരക്കാർക്ക് രോഗം പെട്ടന്ന് സങ്കീർണമാകും. കൊവിഡ് വരാതിരിക്കാന്‍ പ്രമേഹ രോഗികൾ അധിക ജാഗ്രത പുലർത്തണം. അതിനുമുന്‍പ് എന്താണ് പ്രമേഹം എന്നറിയണം.
പ്രമേഹമെന്നാല്‍ ?
നമ്മുടെ ശാരീരത്തിന്റെ ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് പ്രധാനമായും ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന അന്നജം അഥവാ കാര്‍ബോ ഹൈട്രേറ്റില്‍ നിന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അന്നജം ശരീരം ഗ്ലൂക്കോസാക്കി മാറ്റി ജീവകോശങ്ങളിലേക്ക് എത്തിക്കുന്നു. ഇത് നിര്‍വ്വ ഹിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ( ടൈപ് 1). ഉത്പാദിക്കുന്ന ഇൻസുലിൻ സ്വീകരണികൾ പ്രവർത്തിക്കാതായാൽ ( ടൈപ് 2) ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അതായത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നര്‍ത്ഥം. സാധരണയുള്ളത് ടൈപ് 2 ആണ്.
പ്രമേഹം വരാനുള്ള കാരണങ്ങള്‍
പ്രമേഹം പ്രധാനമായും ഒരു ജീവിത ശിലീ രോഗമാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ പ്രമേഹം വരാതെ നോക്കാനും അഥവാ വന്നാല്‍ ആരോഗ്യത്തെ ബാധിക്കാതെ കൈകാര്യം ചെയ്യാനും സാധിക്കും. ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിനു കാരണമാകാം. കൂടാതെ പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ചില വൈറസ് മൂലമുള്ള അണുബാധ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഘടകങ്ങളും സ്വാധീനം ചെലുത്താം.
പ്രമേഹമുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം
അടിയ്ക്കടി മൂത്രം ഒഴിക്കാന്‍ തോന്നുക, പതിവില്ലാത്ത വിധം ദാഹിക്കുക, ഭക്ഷണം കിട്ടിയില്ലെങ്കില്‍ തളര്‍ന്നുപോകുമെന്ന അവസ്ഥയുണ്ടാവുക, മുറിവുകളും വ്രണങ്ങളും ഉണങ്ങാതെ പഴുക്കുന്നതിന്റെ ലക്ഷണം കാണിക്കുക, ശരീരത്തിന് വിളര്‍ച്ചയും ക്ഷീണവും ഉണ്ടാവുക, ശരീരത്തിന്റെ തൂക്കം അകാരണമായി പെട്ടെന്ന് കുറയുക. കാഴ്ചയ്ക്ക് മങ്ങലുണ്ടെന്ന് തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പ്രമേഹമുണ്ടോ എന്നറിയാന്‍ ലാബ് ടെസ്റ്റ് നിര്‍ബന്ധമാണ്.
പ്രമേഹത്തിന് ചികിത്സയുണ്ടോ?
പ്രമേഹം ഒരിക്കല്‍ വന്നാല്‍ അത് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നാണ് ആധുനിക ചികിത്സാ ശാസ്ത്രത്തിന്റെ അഭിപ്രായം. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക ഏറ്റവും പ്രധാനമാണ്. പ്രമേഹം നിയന്ത്രിച്ചു നിർത്താനേ കഴിയൂ, ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല.
പ്രമേഹം നിയന്ത്രിച്ചുനിർത്തുന്നത് എങ്ങനെ ?
ഭക്ഷണം, വ്യായാമം എന്നിവയിലുള്ള ശ്രദ്ധയിലൂടെ പ്രമേഹത്തെ ഏറെക്കുറെ ഫലപ്രദമായിത്തന്നെ ചെറുത്തുനില്‍ക്കാം. എല്ലാം ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാന്‍ പാടുളളൂ. ക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ധാരാളം നാരുകളടങ്ങിയ ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും മായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ 5 മുതൽ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം മരുന്നിനൊപ്പമോ അതിലേറെയോ പ്രാധാന്യം ഭക്ഷണം ക്രമീകരിക്കുന്നതിന് തന്നെയാണ്.
പ്രമേഹരോഗികള്‍ ചെയ്യേണ്ട വ്യായാമമുറകള്‍
പ്രമേഹ രോഗികള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും മുപ്പത് മിനുട്ടെങ്കിലും വ്യായാമം ചെയ്യണം. ഏറ്റവും കുറഞ്ഞത് 30 മിനിട്ടെങ്കിലും വ്യായാമം നീണ്ടു നില്‍ക്കണം എന്നാണ് വിദഗ്ദരുടെ അഭിപ്രായം. വേഗത്തിലുള്ള നടത്തം .സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, മൂത്രത്തിൽ അണുബാധ, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവ് മൂലം അസ്ഥിവേദനയും ഉണ്ടാകും.
കൊവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സാധാരണ ആരോഗ്യസ്ഥിതിയുള്ളവരേക്കാള്‍ വളരെ കൂടുതല്‍ ശ്രദ്ധ പ്രമേഹ രോഗികള്‍ കൊവിഡിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം പ്രമേഹമുള്ളവർക്ക് കോവിഡ് ബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ ഗുരുതരാവസ്ഥയിൽ എത്താനും മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കണം. മുൻകരുതലുകൾ പാലിച്ച് വ്യായാമം തുടരണം. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധവേണം.
"റിവേഴ്സ് ക്വാറൻ്റയിൻ" നടപടികൾ കർശനമായി പാലിക്കണം'. കൊവിഡ് ലക്ഷണങ്ങള്‍ എന്ന നിലയില്‍ പതിവായി നമ്മുടെ ടെലഫോണിലൂടെ കേള്‍ക്കുന്ന ( പനി, ചുമ, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്) തുടങ്ങിയവ വരുമ്പോള്‍ തന്നെ വേണ്ട പരിശോധന നടത്തുകയും കൊവിഡുമായി ബന്ധപ്പെട്ടു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപെടുകയും വേണം. സമയം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം.