മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മാധ്യമങ്ങൾ അർദ്ധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപപ്പെട്ടു. എല്ലാം രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാണുന്നത്. മാധ്യമ പ്രവർത്തനത്തിന് പക്ഷപാതിത്വമുണ്ട്. ഇത്തരം പ്രവർത്തികൾ ധാർമികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയാ അക്കാഡമി സെമിനാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിനെതിരെ ഒരു ഇംഗ്ലീഷ് ദേശീയ മാധ്യമത്തിൽ മലയാളത്തിലെ ഒരു പത്രാധിപർ ലേഖനം എഴുതി. കേരളം പൊലീസ് സ്റ്റേറ്റായി മാറുന്നുവെന്നാണ് ഇയാള് ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ജനങ്ങളോട് എന്തെങ്കിലും സർക്കാറിന് പറയാനുണ്ടെങ്കിൽ വാർത്താ സമ്മേളനം നടത്താറുണ്ട്. സർക്കാറിന് ഒന്നും ഒളിച്ചു വെക്കാനില്ല. കൊവിഡ് കാലത്ത് വാർത്താസമ്മേളനം നടത്തിയപ്പോൾ പി ആർ വർക്കാണെന്ന് ആരോപിച്ചപ്പോൾ മാധ്യമങ്ങൾ ഇതിന് പിന്തുണ നൽകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.