ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുമാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം 30,000 ത്തിൽ കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ, രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 88,74,291 ആയി. സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ 45 ദിവസമായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,791 രോഗികൾ അസുഖം ഭേദമായി ആശുപത്രിവിട്ടു. റിക്കവറി നിരക്ക് 93.4 ശതമാനമായി ഉയർന്നു. 82,90,371 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 449 പേർക്ക് ജീവന്‍ നഷ്ടമായി എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 1,30,519 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടത്.