സംസ്ഥാനത്ത് സിബിഐക്ക് അന്വേഷണത്തിന് പൊതു അനുമതി പിൻവലിച്ചുളള വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാറിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപന പ്രകാരം സംസ്ഥാനത്ത് ഒരു കേസും സിബിഐക്ക് സ്വമേധയാ എടുക്കാനാവില്ല. കേസ് അടുക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റേയോ കോടതിയുടെ അനുമതി വേണം. സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് സിബിഐക്കുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചത്.
എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്ഗഡ് രാജസ്ഥാൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്.
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.
കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പിൻവലിച്ചത്. കേരളത്തിന് പുറമെ രാജസ്ഥാൻ മഹാരാഷ്ട്ര ജാർഖണ്ഡ് ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ നേരത്തെ സിബിഐ അന്വേഷണത്തിനുള്ള പൊതു അനുമതി പിൻവലിച്ചിരുന്നു.