ഹിജാബിനെ ഔദ്യോഗികമായി യൂണിഫോമിന്‍റെ ഭാഗമാക്കി ന്യൂസിലാന്റ് പോലീസ്. കൂടുതൽ മുസ്ലീം സ്ത്രീകളെ പോലീസ് സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അടുത്തിടെ പോലീസില്‍ ചേര്‍ന്ന കോൺസ്റ്റബിൾ സീന അലി ഹിജാബ് ധരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥയാകും. സമൂഹത്തിന്‍റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സമഗ്ര സേനയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് വക്താവ് പറഞ്ഞു.
2006-ൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസും, 2016-ല്‍ സ്കോട്ട്ലൻഡ് പോലീസും ഹിജാബിനെ ഔദ്യോഗികമായി യൂണിഫോമിന്‍റെ ഭാഗമാക്കിയിരുന്നു. ഹിജാബിനെ യൂണിഫോമിന്‍റെ ഭാഗമാക്കാനുള്ള നടപടികള്‍ 2018-ല്‍ തന്നെ ആരംഭിച്ചിരുന്നതായി ന്യൂസിലൻഡ് പോലീസ് പറഞ്ഞു. ഇത്തരമൊരു മാറ്റം ആദ്യം ആവശ്യപ്പെട്ടവരില്‍ ഒരാളാണ് സീന അലി. അതുകൊണ്ടാണ് അവരെത്തന്നെ ഈ ചരിത്ര പ്രഖ്യാപനത്തിന്‍റെ ഭാഗമാക്കിയത്. ഫിജിയിൽ ജനിച്ച് കുട്ടിക്കാലത്ത് ന്യൂസിലൻഡിലേക്ക് കുടിയേറിയതാണ് സീന അലി.
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അലി ന്യൂസിലാന്റ് ഹെറാൾഡിനോട് പറഞ്ഞു. അന്നുമുതലാണ് പോലീസിൽ കൂടുതൽ മുസ്ലീം സ്ത്രീകളെ ആവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതെന്നും അവര്‍ പറയുന്നു.