അമേരിക്കയിൽ ജോ ബൈഡന് മന്ത്രിസഭയിൽ സ്റ്റേറ്റ് സെക്രട്ടറമാരായി പരിഗണിക്കുന്നവരിൽ രണ്ട് ഇന്ത്യൻ വംശജരും. പൊതുജാനാരോഗ്യ വിദഗ്ധൻ വിവേക് മൂർത്തി, സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ അരുൺ മജുംദാർ എന്നിവരാണ് ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. ആരോഗ്യ സെക്രട്ടറിയായി വിവേക് മൂർത്തിയെയും ഊർജ്ജ സെക്രട്ടറിയായി അരുൺ മജുംദാറിനെയും നിയമിച്ചേക്കും. ബൈഡൻ മന്ത്രിസഭയിലെ മറ്റ് കാബിനറ്റ് മന്ത്രിമാരെ നിശ്ചയിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
43 കാരനായ വിവേക് മൂർത്തി ബൈഡന്റെ കോവിഡ് -19 ഉപദേശക സമിതിയുടെ കോ-ചെയർമാരിൽ ഒരാളാണ്. അരുൺ മജുംദാർ അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി-എനർജിയുടെ ആദ്യ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഊർജ്ജവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഡന്റെ ഉപദേശകനായിരുന്നു ഇദ്ദേഹം.
അതേ സമയം ഊർജ്ജ സെക്രട്ടറി സ്ഥാനത്തേക്ക് മുൻ ഊർജ്ജ സെക്രട്ടറി ഏണസ്റ്റ് മോനിസ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഡാൻ റിച്ചർ, മുൻ ഡെപ്യൂട്ടി സെക്രട്ടറി എലിസബത്ത് ഷെർവുഡ്-റാൻഡാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
നോർത്ത് കരോലിന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് സെക്രട്ടറി മാണ്ടി കോഹൻ, ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം എന്നിവരും ആരോഗ്യ സെക്രട്ടറിയുടെ പട്ടികയിലുണ്ട്
ബരാക് ഒബാമയുടെ ഭരണകാലത്ത് വിവേക് മൂർത്തി യുഎസ് സർജൻ ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാൻഫോർഡിൽ ചേരുന്നതിന് മുമ്പ് ഗൂഗിളിൽ എനർജി വൈസ് പ്രസിഡന്റായിരുന്നു മജുംദാർ.