ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും മോശം പ്രകടനത്തിന്റെ പേരിൽ പാർട്ടിയെ വിമർശിച്ച കപിൽ സിബലിനെതിരെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞ കപിൽ സിബലിന്റെ ആശങ്ക മനസിലാക്കുന്നു. എന്നാൽ ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി കപിൽ സിബിലിന്റെ മുഖം എവിടെയും കണ്ടില്ലെന്ന് ചൗധരി പറഞ്ഞു. കേവലം സംസാരം കൊണ്ട് മാത്രം കാര്യമില്ല. ഒന്നും ചെയ്യാതെ സംസാരിക്കുന്നത് ആത്മപരിശോധനയല്ലെന്നും ചൗധരി സിബലിനെ ഓർമിപ്പിച്ചു.
ബിജെപിക്ക് ഒരു ബദലായി കോൺഗ്രസിനെ ആളുകൾ കാണില്ലെന്നും, നേതൃത്വം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നുമായിരുന്നു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞത്. സിബലിന്റെ വിമർശനത്തെ അനുകൂലിച്ചു പ്രതികൂലിച്ചു നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സിബലിന്റെ അഭിപ്രായത്തെ വിമർശിച്ചു. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങളോടല്ല പറയേണ്ടതെന്ന് ഗെലോട്ട് പറഞ്ഞു. സിബൽ പാർട്ടി പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു. അതേസമയം എംപിമാരായ വിവേക് തങ്ക, കാർത്തി ചിദംബരം എന്നിവർ സിബലിനെ പിന്തുണച്ച് രംഗത്തെത്തി.