ഭീമകൊറേഗാവ് കേസില്‍ അറസ്റ്റിലായ വരവര റാവുവിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശം. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്ക് വരവര റാവുവിനെ കാണാനുള്ള അനുമതിയും കോടതി നല്‍കി. അതേസമയം, കോടതിയുടെ അനുവാദമില്ലാതെ വരവര റാവുവിനെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
81കാരനായ വരവര റാവുവിന്‍റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം മരണക്കിടക്കയിലാണെന്നും അദ്ധേഹത്തിനുവേണ്ടി കോടതിയില്‍ ഹാജരായ ഇന്ദിര ജെയ്സിംഗ് വാദിച്ചു. പൂർണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓർമ നശിച്ച ഇദ്ദേഹം ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴൽ മൂന്നുമാസമായി മാറ്റിയിട്ടില്ല. ഇതൊന്നും മാറ്റാൻ ആരുമില്ല എന്നതാണ് സത്യം എന്നും ഇന്ദിര ജയ്സിങ് കോടതിയെ അറിയിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. നാനാവതി ആശുപത്രിയിലേക്ക് മാറ്റരുതെന്നായിരുന്നു എന്‍.ഐ.എ-യുടെ ആവശ്യം. അത് കോടതി അംഗീകരിച്ചില്ല.
കേസ് ഡിസംബര്‍ 3-ന് വീണ്ടും പരിഗണിക്കും. 2018 ഓഗസ്റ്റിലാണ് ഭീമ-കൊറേഗാവ് കേസ് അന്വേഷിക്കുന്നതിനിടെ വരാവര റാവുവിനെയും മറ്റ് കുറച്ചുപേരെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെപേരില്‍ പുനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.