അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സി ഉന്നതോദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. താനാണ് വിജയിയെന്ന് അവകാശപ്പെടുന്ന ട്രംപ് തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ചിലയിടങ്ങളില്‍ വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് ട്രംപിന്റെ ക്രമക്കേടാരോപണം അടിസ്ഥാനരഹിതമാണെന്നും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും സുരക്ഷാ ഏജന്‍സിയുടെ മേധാവി ക്രിസ് ക്രെബ്സ് പറഞ്ഞിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് കൂടുതല്‍ (307) ഇലക്ടറല്‍ വോട്ടുകള്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകള്‍ മാത്രംമതി. 231 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാനായത്. എന്നാല്‍, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്‌സിന്റെ ആരോപണം വസ്തതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പിരിച്ചുവിടുകയാണ് എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
അതേസമയം, പുതിയ പ്രസിഡന്റിനു ഭരണം കൈമാറുന്നതിന്റെ ചുമതലയുള്ള ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷൻ (ജിഎസ്എ) ഇതുവരെ ജോ ബൈഡനെയും കമലാ ഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല.