സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതി യുപി സർക്കാറിനോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി ജയിലിൽ അടച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ തടവിൽ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിനോട് വിശദീകരണം തേടി.
എച്ച്‌എക്യു-സെന്റർ ഫോർ ചൈൽഡ് റൈറ്റ്സ് എന്ന സംഘടനയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ മുസാഫർനഗർ, ബിജ്‌നോർ, സാംബാൽ, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ അനധികൃതമായി തടങ്കലിൽ വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ഹർജിയിൽ ആരോപിച്ചു. പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന യുപി പോലീസിന്റെ നടപടി 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ ഓരോ ജില്ലയിലും തടവിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സിദ്ധാർത്ഥ വർമ്മ എന്നിവരടങ്ങിയ ബെഞ്ച് യുപി സർക്കാറിനോട് ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ സിഎഎയ്ക്കും എൻആർസിക്കുമെതിരെ യുപിയിൽ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്.