മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ്. സ്വപ്‌നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അജയ്കുമാറാണ് ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണെന്ന് വ്യക്തമാക്കിയത്.
അതേസമയം, സ്വപ്‌നയുടെ ശബ്ദ സന്ദേശം ചോർന്നത് ജയിലിൽ നിന്നല്ലെന്നും ഡിഐജി പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിഡ് റെക്കോർഡാണ് പുറത്തുവന്നത്.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തുന്നത് പത്താം തിയ്യതിയാണെന്നും എന്നാല്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നത് ആറാം തിയ്യതിയാണ് മൊഴി നല്‍കിയത് എന്നാണെന്നും ഇ.ഡി പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.