പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ രൂപ മൗഡ്ഗിലിനെ അപമാനിച്ച് ബോളിവുഡ് നടി കങ്കണ റനൗട്ട്. സംവരണത്തിലൂടെയാണ് രൂപക്ക് സ്ഥാനം ലഭിച്ചതെന്നും, സംവരണത്തിന്റെ പാർശ്വഫലങ്ങളാണ് ഇതെന്നുമാണ് കങ്കണയുടെ വിവാദ പരാമർശം. യോഗ്യതയില്ലാത്തവർക്ക് അധികാരം ലഭിക്കുമ്പോൾ അവർ ഉപദ്രവിക്കും, ഇത്തരക്കാരുടെ കഴിവില്ലായ്മയിൽ നിരാശപ്പെടാൻ മാത്രമെ കഴിയൂ എന്നും കങ്കണ പറഞ്ഞു. രൂപയെപ്പോലുളള പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് നാണക്കേടാണെന്നും ഇവരെ ഉടൻ സസ്പെന്റ് ചെയ്യണമെന്നും കങ്കണ ആവശ്യപ്പെട്ടു.
പടക്കങ്ങള്‍ പുരാതന ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതായിരുന്നു രൂപയുടെ പരാമര്‍ശം. സമൂഹ മാധ്യമങ്ങളിലാണ് രൂപ അഭിപ്രായം പറഞ്ഞത്. നവംബര്‍ പതിനാലിന് രൂപ മൗഡ്ഗിലില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമല്ലെന്നും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലുമൊന്നും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കുറിച്ചിരുന്നു.ഇതിനെത്തുടര്‍ന്ന് ട്രൂ ഇന്‍ഡോളജിയും രൂപയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ട്വിറ്റര്‍ ട്രൂ ഇന്‍ഡോളജി ഹാന്റില്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. ട്രൂ ഇന്‍ഡോളജിയുടെ അക്കൗണ്ട് താല്‍കാലികമായി നിര്‍ത്തിവയ്ച്ച ട്വിറ്ററിന്റെ നടപടിയെ ചോദ്യം ചെയ്ത നടി ട്വിറ്റര്‍ ഇന്ത്യയില്‍ നിരോധിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘ പരിവാര്‍ സംഘടനകള്‍ രൂപയ്ക്കെതിരെ രംഗത്തെത്തിയത്.