ഐഎസ്എൽ ഏഴാം സീസണിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും. വൈകീട്ട് 7.30 ന് ഗോവയിലാണ് മത്സരം. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുക. മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം ഇല്ല. നിലവിലെ ചാമ്പ്യൻമാരായ എടികെ കൊൽക്കത്തയും പ്രമുഖ ക്ലബായ മോഹൻബഗാനും ലയിച്ചാണ് എടികെ മോഹൻബഗാൻ രൂപം കൊണ്ടത്.
എടികെ മോഹൻബഗാൻ കഴിഞ്ഞ സീസണിലെ എടികെയിലെ ഭൂരിഭാഗം കളിക്കാരെയും നിലനിർത്തിയിട്ടുണ്ട്. ഹെബാസ് തന്നെയാണ് ടീമിന്റെ കോച്ച്. ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം സന്ദേശ് ജിങ്കാൻ ഇത്തവണ എടികെ നിരയിലാണ് പന്തു തട്ടും. സൂപ്പർ താരം റോയ് കൃഷണയെ എടികെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ലീഗിലെ ടോപ് സ്കോററായിരുന്ന ഫിജി സ്വദേശി റോയ് കൃഷ്ണ കഴിഞ്ഞ സീസണിലാണ് ടീമിൽ എത്തിയത്. എടികെയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് കൃഷ്ണ. മന്നേറ്റ നിരയിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസും ടീമിലുണ്ട്. കഴിഞ്ഞ തവണ പരിക്ക് മൂലം ഡേവിഡ് വില്യംസിന് ചുരുക്കം ചില മത്സരങ്ങളിൽ മാത്രമെ കളിക്കാൻ കഴിഞ്ഞുള്ളു. റോയ്കൃഷ്ണ- ഡേവിഡി വില്യംസ് കൂട്ടുകെട്ടായിരിക്കും എടികെയുടെ അക്രമണത്തിന് ചുക്കാൻ പിടിക്കുക. സ്കോർട്ടിഷ് ഇന്റർനാഷ്ണൽ താരം ബ്രാഡ് ഇൻമാനാണ് എടികെ നിരയിൽ എത്തിയ പുതിയ വിദേശ താരം. മധ്യനിരയിൽ സ്പാനിഷ് താരങ്ങളായ ഹാവി ഫെർണാണ്ടസ്, എഡു ഗാർഷ്യ എന്നിവരെ എടികെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. സന്ദേശ് ജിംഗാനെ കൂടാതെ പ്രബീർ ദാസ്, പ്രീതം കോട്ടാൽ, വിനീത് റാത്തി, സുഭാഷിഷ് ബോസ് എന്നിവർ എടികെ പ്രതിരോധത്തിന് കരുത്താകും. ജാംഷഡ്പൂരിൽ നിന്ന് കൂടുമാറിയെത്തിയ ടിരിയാണ് പ്രതിരോധത്തിലെ വിദേശ സാന്നിധ്യം.
ഏറെക്കുറെ പുതിയ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് രംഗത്തിറക്കുന്നത്. പുതിയ വിദേശ കോച്ചും താരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. മോഹൻബഗാനെ ഐലീഗ് ചാമ്പ്യൻമാരാക്കിയ സ്പാനിഷ് കോച്ച് കിബു വിക്കൂനയുടെ തന്ത്രമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ പരീക്ഷിക്കുക. ടീം കൂടുതൽ പ്രഫഷണൽ ആകുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിംഗ് ഡയറക്ടറായ കരോളിസ് സ്കിൻസിനെ നിയമിച്ചിട്ടുണ്ട്. വിദേശതാരങ്ങളുടെ തെരഞ്ഞടുപ്പിൽ നിർണായക പങ്കാണ് കരോളിസ് സ്കിൻകിസ് വഹിച്ചത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറാണ് ടീമിന്റെ കരുത്ത്. പ്രിമിയർ ലീഗ്, എ ലീഗ്, സ്കോർട്ടിഷ് ലീഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിയുന്നത്. സ്കോർട്ടിഷ് ലീഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ. അർജന്റീനിയൻ താരം ഫെക്കുണ്ടോ പെരേരയും, ഓസ്ട്രലിയൻ താരമായ ജോർഡൻ മറേയുമാണ് ടീമിലെ രണ്ടാമത്തെ സ്ട്രൈക്കര്‍. ഫെക്കുണ്ടോ പെരേരയെ മധ്യ നിരയിലും കളിപ്പിക്കാനാകും. കഴിഞ്ഞ സീസണിൽ ലാലീഗയിൽ കളിച്ച വിൻസന്റെ ഗോമസാമ് മധ്യനിരയിലെ ബ്ലാസ്റ്റേഴ്സിലെ കരുത്തൻ. റെണാൾഡോ,മെസി തുടങ്ങിയ ലോകോത്തര താരങ്ങൾക്കെതിരെ കളിച്ച ഗോമസിന്റെ അനുഭവ സമ്പത്ത് ബ്ലാസ്റ്റേഴസിന് മുതൽകൂട്ടാകും.
കഴിഞ്ഞ സീണണിൽ നിന്ന് ടീമിൽ നിലനിർത്തിയ ഏക താരം സെർജിയോ സിഡോഞ്ചയാണ്. മധ്യനിരയിൽ വിൻസന്റിന് കൂട്ട് സിഡോഞ്ചെയായിരിക്കും. പ്രതിരോധ നിരയിൽ രണ്ട് ലോകോത്തര താരങ്ങളുടെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐവറി കോസ്റ്റ് ഇന്റർനാഷ്ണൽ ബേക്കറി കോനെ, സിബാബ്വവെയുടെ കോസ്റ്റെ നമനീസു എന്നിവരാണ് പ്രതിരോധ കോട്ടകാക്കാൻ ടീമിലുള്ളത്. ചെക്ക് ലീഗിലെ സ്പാർട്ടാ പ്രേഗിൽ നിന്നാണ് കോസ്റ്റ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കോസ്റ്റയെ സ്പാർട്ടാ പ്രേഗ് തങ്ങളുടെ ഇതിഹാസ താരമായി പ്രഖ്യാപിച്ചിരുന്നു. പോളിഷ് ലീഗിലും കോസ്റ്റ ബൂട്ട് കെട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ അനുഭവ സമ്പത്ത് പരിഗണിച്ച് കോസ്റ്റയെയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി നിയമിച്ചത്.
സെന്റർബാക്കായ ബേക്കറി കോനെയാണ് പ്രതിരോധത്തിലെ മറ്റൊരു കരുത്തൻ. ഫ്രഞ്ച് ഒന്നാം ഡിവിഷൻ ടീമായ ലിയോൺ, സ്പെയിനിലെ മലാഗ ടീമുകൾക്കായി പ്രതിരോധ കോട്ട തീർത്ത താരമാണ് ബേക്കറി കോനെ. കോസ്റ്റ- കോനെ സഖ്യമാണ് ബ്ലാസ്റ്റേഴ്സ് ആരോധകർ ഉറ്റുനോക്കുന്നത്. പ്രതിരോധത്തിലെ ഇന്ത്യൻ സാന്നിധ്യവും ബ്ലാസ്റ്റേഴ്സിൽ ഏറ്റവും മികച്ചതാണ്. ഇന്ത്യയുടെ വലതു പ്രതിരോധ താരം നിഷു കുമാറിനെ ഈ സീസണിൽ ബാംഗ്ലൂർ എഫ്സിയിൽ നിന്നാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കണ്ടുപിടിത്തം ജെസൽ കാർണേറിയോ ഇടതു പ്രതിരോധം കാക്കും. ജെസലാണ് ടീം വൈസ് ക്യാപ്റ്റൻ.